Psalms 17

ദാവീദിന്റെ ഒരു പ്രാൎത്ഥന.

1യഹോവേ, ന്യായത്തെ കേൾക്കേണമേ,
എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാൎത്ഥനയെ ചെവിക്കൊള്ളേണമേ.
2എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ;
നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.
3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദൎശിച്ചു;
നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;
എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ
നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
5എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു;
എന്റെ കാൽ വഴുതിയതുമില്ല.
6ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.
7നിന്നെ ശരണമാക്കുന്നവരെ അവരോടു എതിൎക്കുന്നവരുടെ കയ്യിൽനിന്നു
നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ,
നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.
10അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു;
വായ് കൊണ്ടു വമ്പു പറയുന്നു.
11അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടൎന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.
12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
13യഹോവേ, എഴുന്നേറ്റു അവനോടെതിൎത്തു അവനെ തള്ളിയിടേണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും
14തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു;
അവൎക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു;
തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
15ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
Copyright information for Mal1910